Friday, September 30, 2016

എന്‍റെ മരണത്തിനെത്തുന്നവരോട്...

മരണവീട്ടിലെ ഹാജര്‍ബുക്കില്‍,
പരിചയത്തിന്‍റെ കയ്യൊപ്പ് പതിപ്പിക്കുവാന്‍ മാത്രമായ്
ആരും ഇങ്ങോട്ട് വരരുത്.

ഏങ്ങിത്തളര്‍ന്നുപോയ എന്‍റെ-
പ്രിയപ്പെട്ടവരെ തട്ടിയുണര്‍ത്തി യാത്ര പറയാനായ്
ആരും ഇങ്ങോട്ട് വരരുത്.

ഉറ്റവര്‍ മറക്കാന്‍ ശ്രമിക്കുന്ന,
എന്‍റെ മരണനിമിഷങ്ങളെ ചൂഴ്ന്ന് ചോദിക്കാനായ്
ആരും ഇങ്ങോട്ട് വരരുത്.

കരയാന്‍ കൊതിക്കുന്നോരെന്‍റെ
ഭര്‍ത്താവിനോട്, ആണുങ്ങള്‍ കരയരുതെന്നുപദേശിക്കുവാന്‍
ആരും ഇങ്ങോട്ട് വരരുത്.

പതം പറഞ്ഞുഴറുന്നോരെന്നമ്മയെ ചേര്‍ത്തൊന്നുപിടിക്കാനുമാവാതെ,
വെറുമൊരു ജഡമായി, നിലവിളക്കിന്‍ തിരിപോലെ ഞാനുമെരിയുമ്പോള്‍,
നിങ്ങളില്‍ ആരാണ് അതെനിക്കായി ചെയ്യുക?

No comments:

Post a Comment