Friday, September 30, 2016

എന്‍റെ മരണത്തിനെത്തുന്നവരോട്...

മരണവീട്ടിലെ ഹാജര്‍ബുക്കില്‍,
പരിചയത്തിന്‍റെ കയ്യൊപ്പ് പതിപ്പിക്കുവാന്‍ മാത്രമായ്
ആരും ഇങ്ങോട്ട് വരരുത്.

ഏങ്ങിത്തളര്‍ന്നുപോയ എന്‍റെ-
പ്രിയപ്പെട്ടവരെ തട്ടിയുണര്‍ത്തി യാത്ര പറയാനായ്
ആരും ഇങ്ങോട്ട് വരരുത്.

ഉറ്റവര്‍ മറക്കാന്‍ ശ്രമിക്കുന്ന,
എന്‍റെ മരണനിമിഷങ്ങളെ ചൂഴ്ന്ന് ചോദിക്കാനായ്
ആരും ഇങ്ങോട്ട് വരരുത്.

കരയാന്‍ കൊതിക്കുന്നോരെന്‍റെ
ഭര്‍ത്താവിനോട്, ആണുങ്ങള്‍ കരയരുതെന്നുപദേശിക്കുവാന്‍
ആരും ഇങ്ങോട്ട് വരരുത്.

പതം പറഞ്ഞുഴറുന്നോരെന്നമ്മയെ ചേര്‍ത്തൊന്നുപിടിക്കാനുമാവാതെ,
വെറുമൊരു ജഡമായി, നിലവിളക്കിന്‍ തിരിപോലെ ഞാനുമെരിയുമ്പോള്‍,
നിങ്ങളില്‍ ആരാണ് അതെനിക്കായി ചെയ്യുക?

Friday, November 6, 2015

സ്വപ്നത്തിലെ ഒരാള്‍


        ബഹളങ്ങള്‍ക്കിടയില്‍ ഏകാന്തക അനുഭവിക്കാന്‍ കഴിയുകയെന്നത് ചിലര്‍ക്ക് അനുഗ്രഹമാണ്. ചിലര്‍ക്ക് ശാപവും. വേണുവിന് തീര്‍ച്ചയായും അത് ശാപം തന്നെയായിരുന്നു. പാര്‍ക്കില്‍ കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്‍മാര്‍ വരെ ചിരിച്ചുല്ലസിക്കുന്നു. ചിലര്‍ ഏകാന്തതയെ ധ്യാനിക്കുന്നു. വേണുവാകട്ടെ ജീവിതവും സ്വപ്നങ്ങളുമെല്ലാം അയവിറക്കുന്നു. അതെ, ഒളിച്ചോടാന്‍ തോന്നുന്ന ജീവിതവും ഉറങ്ങാന്‍ അനുവദിക്കാതെ പേടിപ്പെടുത്തുന്ന സ്വപ്നങ്ങളും. സ്വപ്നത്തില്‍ അയാള്‍ ഓടിത്തളരുകയും വേട്ടയാടപ്പെടുകയും അഗാധതകളിലേക്ക് പതിയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ഞെട്ടി ഉണരുന്നത് വീണ്ടും ഈ ജീവിതത്തിലേക്കാണല്ലോ എന്നോര്‍ക്കുമ്പോള്‍ അയാള്‍ക്ക് ഉറങ്ങണമെന്നുണ്ട്. പക്ഷേ....സ്വപ്‌നങ്ങള്‍ ചിലപ്പോള്‍ ജീവിതം ഇരട്ടിച്ചുകാണിക്കുന്ന അത്ഭുതക്കണ്ണാടികളാണ്.

            വേണു, പഠനം കഴിഞ്ഞു തരക്കേടില്ലാത്ത ഒരു ജോലി വലിച്ചെറിഞ്ഞ് തന്‍റേതായതെന്തോ കണ്ടുപിടിക്കാനിറങ്ങിയതാണ്. അതിലുപരി, ആളുകളെ അഭിമുഖീകരിക്കേണ്ട ആ ജോലി അയാള്‍ വെറുത്തിരുന്നു എന്നതായിരുന്നു രാജിക്കത്തിന് പിന്നിലെ യഥാര്‍ത്ഥകാരണം. കൂട്ടുകാര്‍ ഇല്ല എന്നുതന്നെ പറയാവുന്ന വേണുവിന് ജോലിയോടൊപ്പം നഷ്ടപ്പെട്ടത് സ്വന്തം വീട്ടുകാരുടെ പിന്തുണ കൂടിയാണ്. നല്ലൊരു ജോലി കളഞ്ഞതിന്, അന്തര്‍മുഖനായിരിക്കുന്നതിന് എല്ലാം കുറ്റപ്പെടുത്താന്‍ ബന്ധുക്കളോടൊപ്പം വീട്ടുകാരും കൂടി. സ്നേഹമില്ലാഞ്ഞിട്ടല്ല, അങ്ങനെയെങ്കില്‍ അയാളുടെ റിസര്‍ച്ച് ആവശ്യങ്ങള്‍ക്ക് അവര്‍ പണം മുടക്കില്ലായിരുന്നല്ലോ. 

        അയാള്‍ അവസാനമായി സന്തോഷിച്ചത് അയാളുടെ പഠനഫലമായ മെഷീന്‍ പൂര്‍ത്തിയായപ്പോഴാണ്. പക്ഷേ, അത് എവിടെ ഉപയോഗിക്കണമെന്നുകൂടി ചേര്‍ത്ത് പഠനം പൂര്‍ത്തിയാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. വിരോധാഭാസമെന്ന് തോന്നാം. യന്ത്രം ഉപയോഗ്യമാക്കാനുള്ള വഴികള്‍ അന്വേഷിച്ച് അയാള്‍ ഒരുപാട് ജേര്‍ണലുകള്‍ വായിക്കുകയും മറ്റ് യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയും ചെയ്തു. എല്ലാവരും തന്നെ പ്രായോഗികത നേരത്തെ കണ്ടറിഞ്ഞിട്ടാണ് പഠനം തുടങ്ങിയതെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ജീവിതത്തിന്‍റെ സിംഹഭാഗവും ക്ലാസ് റൂമിലും സ്വന്തം റൂമിലുമായി കഴിച്ചുകൂട്ടിയൊരാള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തതെന്തോ ആയിരുന്നു ആ യന്ത്രത്തിന്റെ നിയോഗം. പ്രായോഗികത കണ്ടെത്താന്‍ കഴിയാത്ത സത്യങ്ങളെ, അവ എത്ര നവീനമായാലും അംഗീകരിക്കേണ്ട ബാധ്യത ശാസ്ത്രലോകത്തിനില്ലല്ലോ.

          വേണു ദിനംപ്രതി നിരാശയിലേക്ക് കൂപ്പുകുത്തുകയും അയാള്‍ക്കുചുറ്റും സമ്മര്‍ദ്ധങ്ങള്‍ വലയം ചെയ്യുകയും ചെയ്തു. പണം, ജോലി, സ്റ്റാറ്റസ് ഒക്കെ സ്നേഹബന്ധങ്ങളില്‍ വലിയ സ്ഥാനം വഹിക്കുന്നു എന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങി. അങ്ങനെയൊരിക്കല്‍ ഒരിക്കലും ഉണരാത്ത ഉറക്കത്തെക്കുറിച്ച് ചിന്തിച്ചുപോയൊരു ദിവസം അതിനെ മറികടക്കാനാണ് അയാള്‍ പാര്‍ക്കിലേയ്ക്ക് ഇറങ്ങിയത്. അവിടെയും ഓര്‍മ്മകള്‍ ശല്യം ചെയ്യാന്‍ തുടങ്ങിയാല്‍?

        ചിന്തകള്‍ മനസിലെവിടെയോ തടഞ്ഞു തിരിച്ചുവന്ന കണ്ണുകള്‍ ആദ്യം കണ്ടത് വെട്ടിത്തിളങ്ങുന്ന ഒരു കുഞ്ഞ് ഇലയാണ്- ഏതോ അജ്ഞാതസംഗീതത്തിനൊത്ത് നൃത്തം ചവിട്ടുകയാണെന്ന് തോന്നുംവിധം ചാഞ്ഞും ചരിഞ്ഞും താഴേയ്ക്ക് വീഴുന്ന ഇളംതവിട്ടും  മഞ്ഞയും കലര്‍ന്ന അല്പം തിളങ്ങുന്ന ഇല. വീണുപോകാതെ വായുവില്‍ തങ്ങിനില്‍ക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ട് നിലം തൊടാനൊരുങ്ങിയ അതിനെ എവിടെനിന്നോ പെട്ടെന്ന് വീശിയടിച്ചൊരു കാറ്റ് കണ്ണെത്താദൂരത്തോളം കൊണ്ടുപോയി. കുറേ നേരം അത് പോയ വഴി നോക്കിയിരുന്നശേഷം വേണു തിരികെ വീട്ടിലേക്ക് നടന്നു.

        അന്നയാള്‍ സുഖമായുറങ്ങി. അയാള്‍ക്കുമുന്നില്‍ ആ ഇല നൃത്തം ചവിട്ടുന്നുണ്ടായിരുന്നു. താളത്തില്‍ എവിടെനിന്നോ മനംകുളിര്‍ക്കുന്ന സംഗീതവും. പുലര്‍ച്ചെ എപ്പോഴോ അയാള്‍ ഒരു അജ്ഞാതനെ സ്വപ്നം കണ്ടു. തല ഉയര്‍ത്തി നടന്നുപോകുന്ന ഒരു മനുഷ്യന്‍. സാധാരണ മുണ്ടും ഷര്‍ട്ടും വേഷം. എതിരെ വരുന്നവരെയൊക്കെ നോക്കി പുഞ്ചിരിച്ചാണ് നടത്തം.

        "നെന്‍റെ ഭാര്യയ്ക്ക് സൂക്കേട്‌ മാറിയോ?" എതിരെ വന്നൊരു അമ്മാവന്റെ ചോദ്യം.

          "മാറീല, മാറും" അയാള്‍ ചിരിയോടെ മറുപടി പറഞ്ഞു.

  "നീ ഇതന്നെയല്ലേ കഴിഞ്ഞ ഒരു കൊല്ലായി പറേണു?" അമ്മാവന്‍ വെറുതെവിടുന്ന മട്ടില്ല. അയാള്‍ ചിരിയോടെ നടന്നുനീങ്ങി. അമ്മാവന്‍റെ വാക്കുകളിലെ നെഗറ്റിവിറ്റി അയാളെ ബാധിച്ചതേയില്ല.

        ഉണര്‍ന്നിട്ടും സ്വപ്നം തെളിമയോടെ മനസ്സില്‍ നിന്നു. എന്തുകൊണ്ടോ സ്വപ്നത്തില്‍ വന്നയാളെ വേണുവിന് ഇഷ്ടമായി. സാധാരണ അത്ര പെട്ടെന്നൊന്നും വേണുവിന് ആരെയും ഇഷ്ടപ്പെടുന്നതല്ല. താന്‍ ഒരുപക്ഷേ ദേഷ്യപ്പെട്ടേക്കാവുന്ന ചോദ്യത്തെ അയാള്‍ എത്ര സുന്ദരമായിട്ടാണ് കൈകാര്യം ചെയ്തത്! എന്തുകൊണ്ട് തനിക്കും അതുപോലെ ചെയ്തുകൂടാ? "ജോലിയായില്ലേ", "ജോലി കളഞ്ഞിട്ടല്ലേ", "കല്യാണം കഴിക്കണ്ടേ", "മറ്റുള്ളവരോട് സംസാരിക്കാത്തതെന്താണ്" തുടങ്ങി അയാള്‍ അസഹിഷ്ണുതയോടെ കണ്ടിരുന്ന ചോദ്യങ്ങള്‍ക്ക് എന്തുകൊണ്ട് മറുപടി പുഞ്ചിരിയായി നല്‍കിക്കൂടാ? എന്തിന് അവരുടെ വികലമായ വാക്കുകള്‍ക്ക് മുന്നില്‍ താന്‍ ഉള്ളെരിയ്ക്കണം?

        ആദ്യമൊക്കെ ആദര്‍ശം നടപ്പില്‍ വരുത്തുക കഷ്ടം തന്നെയായിരുന്നു. പതിയെപ്പതിയെ അയാള്‍ ചിരിക്കാന്‍ പഠിച്ചു. ചോദ്യങ്ങള്‍ക്ക് നഷ്ടപ്പെടുത്താന്‍ കഴിയുമായിരുന്ന ദിവസങ്ങളില്‍ നിന്ന് അയാള്‍ രക്ഷനേടി. സ്വപ്നങ്ങളില്‍ ആ മനുഷ്യന്‍ വീണ്ടും വന്നുകൊണ്ടേയിരുന്നത് അയാളെ അത്ഭുതപ്പെടുത്തി. അയാള്‍ നടക്കുന്ന വഴികള്‍ വേണുവിന് പരിചിതമായിരുന്നു - എവിടെയെന്ന്‍ അറിയില്ലെങ്കിലും. ഉറക്കമുണര്‍ന്ന ശേഷം അജ്ഞാതന്റെ പെരുമാറ്റരീതികള്‍ ഓര്‍ത്തെടുക്കുന്നതും ശീലിക്കാന്‍ ശ്രമിക്കുന്നതും വേണുവിന്‍റെ പതിവായി. അയാളുടെ അന്തര്‍മുഖത്വം ക്രമേണ കുറഞ്ഞുവന്നു. എങ്കിലും ജോലി ഒരു പ്രശ്നമായി തുടര്‍ന്നു. ചോദ്യങ്ങളെ നേരിടാന്‍ പഠിച്ചു എന്നല്ലാതെ ജോലി കിട്ടാനായി അയാള്‍ ഒന്നും തന്നെ ചെയ്തിരുന്നില്ല. അയാള്‍ പഠിച്ച ജോലി കിട്ടാന്‍ ദൂരെ പട്ടണത്തിലേയ്ക്ക് മാറേണ്ടതുണ്ടായിരുന്നു. ലോകത്തെ അഭിമുഖീകരിക്കാന്‍ ഭയം കുറഞ്ഞെങ്കിലും വീട്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ അയാള്‍ ഒരുക്കമായിരുന്നില്ല. 

        അന്നും സ്വപ്നത്തിലെ മനുഷ്യന്‍ വന്നു. മുഖത്ത് പുഞ്ചിരിയ്ക്കിടയിലും അല്പം ക്ഷീണം കാണാനുണ്ട്. അയാള്‍ ഒരു ചെറിയ പീടികയില്‍ നിന്നും കാലിത്തീറ്റയും മറ്റും വാങ്ങുകയായിരുന്നു. ഇയാള്‍ക്ക് ഇത്രയും കാലികളുണ്ടോ! സ്വപ്നത്തിലെ കഥാപാത്രത്തിന് എന്തുണ്ടായിട്ടെന്താണ്. കടക്കാരന്‍ കാലിത്തീറ്റ പൊതിഞ്ഞു നല്‍കിയിട്ട് പറഞ്ഞു,

      "കാശില്ലെങ്കില്‍ പിന്നെ തന്നാല്‍ മതി"

 "വേണ്ട, സ്വന്തം അച്ഛനും അമ്മയും ആയാലും കടങ്ങള്‍ വേഗം തീര്‍ക്കണമെന്നാണ്"

       "മ്..സാറയ്ക്ക് ഇപ്പോ എങ്ങനുണ്ട്"

  "കിടക്കുവാണ്..പട്ടണത്തിലെ ആശുപത്രിയില്‍ കാണിക്കണം." കണ്ണുകള്‍ ചെറുതായി നിറഞ്ഞിരുന്നു.

  "രണ്ടാളും കൂടി ചെയ്തിരുന്നത് നീ ഒറ്റയ്ക്ക് ചെയ്യണ്ടേ? പിള്ളേരെ നോക്കാനും ആശുപത്രി ചിലവും കൂടി കുറേ ആകില്ലേ"

        "വേണം. വഴി കണ്ടുപിടിക്കണം. ഞാന്‍ തോറ്റുകൊടുക്കില്ല ചേട്ടാ.." ഇപ്പോള്‍ ആ പുഞ്ചിരിക്ക് പഴയ തിളക്കം വന്നിട്ടുണ്ട്. 

          ഉണര്‍ന്നെണീറ്റപ്പോള്‍ വേണുവിന് എന്തെന്നില്ലാത്ത അനുകമ്പയും വിഷമവും ഒപ്പം ദേഷ്യവും വന്നു. സ്വന്തം പ്രശ്നങ്ങള്‍ പോരാഞ്ഞിട്ടാണ്‌ സ്വപ്നത്തിലെ ആരുടെയോ പ്രശ്നങ്ങള്‍ ഏറ്റുപിടിക്കുന്നത്. പക്ഷേ ഒരു വാചകം, അച്ഛന്റെയും അമ്മയുടെയും പോലും കടങ്ങള്‍ വേഗം തീര്‍ക്കണം എന്നത്, അയാളെ പിന്നെയും ചിന്തിപ്പിച്ചു.  കംഫര്‍ട്ട് സോണ്‍ വിട്ടുപോകാനുള്ള അയാളുടെ തീരുമാനത്തിന് ശക്തി പകര്‍ന്നത് ആ വാക്കുകളായിരുന്നു. നിമിത്തങ്ങളില്‍ വിശ്വസിച്ചിരുന്നതുകൊണ്ടാകണം അജ്ഞാതന്‍റെ വാക്കുകളോട് വേണുവിന് എന്തോ വിധേയത്വമുണ്ടായിരുന്നത്.  പട്ടണത്തിലെ കമ്പനിയില്‍ നിന്ന് കാള്‍ ലെറ്റര്‍ വന്ന ദിവസമാണ് അയാള്‍ ആ മനുഷ്യനെ അവസാനമായി സ്വപ്നം കാണുന്നത്. അയാള്‍ പഴയ കച്ചവടക്കാരന്‍റെയടുത്ത് തന്നെയായിരുന്നു.

          "ഞാനൊരു സൂത്രം ഉണ്ടാക്കിയിട്ടുണ്ട് ചേട്ടാ, ഇനിയെനിക്ക് രണ്ടല്ല, മൂന്നാളുടെ പണിയെടുക്കാം അവളെ ആശുപത്രീല്‍ കൊണ്ടോവാം. പിള്ളേരെ മുട്ടില്ലാതെ വളര്‍ത്താം." മുഖത്ത് ചിരിയും സന്തോഷാശ്രുവും.

          "നീ മിടുക്കനാണ്.. നീ വിചാരിച്ചാല്‍ നടക്കാത്തതെന്താണ്! നല്ലതുവരട്ടെ"

          വേണുവിനും ആ വാക്കുകള്‍ ആശ്വാസമായി തോന്നി. താനും മിടുക്കനാണെന്ന് സ്വയം ബോധിപ്പിച്ച് അയാള്‍ മുന്‍പ് ഭയപ്പെട്ട ജോലി തൃപ്തിയോടെ ചെയ്തുപോന്നു. അയാള്‍ സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തനായതില്‍ വീട്ടുകാരും ആശ്വസിച്ചു. ജീവിതം സ്വസ്തമായപ്പോള്‍ അയാള്‍ സ്വപ്നത്തിലെ മനുഷ്യനെയും നൃത്തമാടുന്ന ഇലയെയും അജ്ഞാതസംഗീതത്തെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. കണ്ടുമറന്നതുപോലെയുള്ള ഇടവഴികളും നാല്‍ക്കവലയും എങ്ങനെ തിരിച്ചറിയുമെന്നറിയാതെ അയാള്‍ കുഴങ്ങി. 

          ഒരു മാസവധിയ്ക്ക് നാട്ടിലേയ്ക്കുള്ള യാത്ര. മഴയുണ്ട്. പെട്ടെന്ന് ഒരു അപരിചിതന്‍ ബസിന് കൈ കാട്ടി പറഞ്ഞു, "ബണ്ട് പൊട്ടി. റോഡ്‌ മുഴുവന്‍ വെള്ളമാണ്. ബസ്‌ ആ വഴിയിലൂടെ കുറച്ചു ചുറ്റിവളഞ്ഞു പോകണം." കുറച്ചുപേര്‍ അവിടെ ഇറങ്ങി. ബസ്‌ അയാള്‍ പറഞ്ഞ വഴിയിലൂടെ പോയി. പുതിയ വഴികളെ കൗതുകത്തോടെ നോക്കുന്നതിനിടയിലാണ് അയാളാ കവല കണ്ടത്. സ്വപ്നത്തിലെ നാല്‍ക്കവല.

          "ആളിറങ്ങണം..ആളിറങ്ങണം.." ശബ്ദത്തിലെ വെപ്രാളം കണ്ടക്ടറെ ഞെട്ടിച്ചിട്ടുണ്ട്, ബസിന്‍റെ റൂട്ട് അല്ലാത്തതിനാലും അപ്പോള്‍ തന്നെ താമസിച്ച് ഓടുന്നതിനാലും അയാള്‍ പിറുപിറുത്തുകൊണ്ട് ബെല്ലടിച്ചു. ഡ്രൈവര്‍ അല്പം മുന്നിലെത്തി ബസ്‌ നിര്‍ത്തി. വേണു ചാടിയിറങ്ങി.

          ഇറങ്ങിയപ്പോഴാണ് അതിലെ അബദ്ധം മനസിലായത്. ഇവിടെ ആരെയാണ് അന്വേഷിക്കുക? പേര്, ജോലി ഒന്നും അറിയില്ല. അങ്ങനെയൊരാള്‍ ഉണ്ടോ എന്നുപോലും. രണ്ടുംകല്‍പ്പിച്ച് അയാള്‍ കവല ലക്ഷ്യമാക്കി നടന്നു. അവിടെ അയാള്‍ സ്വപ്നത്തിലെ കച്ചവടക്കാരന്‍റെ കട കണ്ടു. അത്ഭുതമോ ആശ്വാസമോ എന്ന് അറിയാതെ അയാള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ചോദിച്ചു.

          "ഇവിടെ ഒരുപാട് പശുക്കളൊക്കെ ഉള്ള വീടുണ്ടോ?" 

          'ഇവനാരപ്പാ' എന്നമട്ടില്‍ പീടികക്കാരന്‍ വേണുവിനെ നോക്കി, "പശുക്കളുള്ള ഒരുപാട് വീടുകളുണ്ട്."

          "ഞാന്‍ പറഞ്ഞയാളുടെ ഭാര്യയ്ക്ക് സുഖമില്ല. സാറയെന്നാണ് പേര്. മക്കളും ഉണ്ട്." - വേണു ഒറ്റശ്വാസത്തില്‍ പറഞ്ഞു.

          "ആഹ്..നമ്മുടെ രവിയുടെ വീട്. ഇവിടുന്ന് ഒന്നരക്കാതമുണ്ട്. കറവക്കാരന്‍ രവിയുടെ വീട് ആരോട് ചോദിച്ചാലും പറഞ്ഞു തരും."

          നന്ദി പറഞ്ഞ് ഇറങ്ങുമ്പോള്‍ പിന്നില്‍ കടക്കാരന്‍റെ സ്വരം, "പിന്നേ, സാറയുടെ അസുഖം അന്വേഷിച്ച് വന്നതാണോ? അവള്‍ക്ക് ഭേദമായി. പാവം ആ കൊച്ചന്‍ എന്തോരം കഷ്ടപ്പെട്ടതാ." 

          രവിയോട് എന്താണ് പറയുകയെന്ന ചിന്തയിലായിരുന്നു അയാള്‍. സ്വപ്നത്തില്‍ അയാളെ കാണാറുണ്ടായിരുന്നെന്ന്‍ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? തട്ടിപ്പുകാരനായി കണ്ട് പോലീസിനെ വിളിക്കുമോ? ആ എന്തേലും വരട്ടെ. നേരിടാം. ഈ ആത്മവിശ്വാസം തന്നതും അയാളാണല്ലോ.

          ആരോടൊക്കെയോ വഴി ചോദിച്ച് രവിയുടെ വീടെത്തി. മുറ്റത്ത് പണിയിലായിരുന്ന രവി മുഖമുയര്‍ത്തി. രണ്ടാളും കുറച്ചുനേരം നിര്‍ന്നിമേഷനായി നോക്കിനിന്നു. വേണുവിന്‍റെ അത്ഭുതത്തില്‍ പകുതിയും കവലയും നാട്ടുവഴിയുമൊക്കെ കണ്ടപ്പോള്‍ മാറിയിരുന്നു. ആശ്ച്വര്യത്തിന്‍റെ നിമിഷങ്ങള്‍ നിശബ്ദമായി കഴിഞ്ഞപ്പോള്‍ രവി വേണുവിന്‍റെ തോളില്‍ കയ്യിട്ട് അകത്തേയ്ക്ക് ക്ഷണിച്ചു.

          "വേണു വരൂ.. സാറെ ചായയെടുക്ക്"

          "എന്നെ...എന്നെ എങ്ങനെ.........?"

          "കൊള്ളാം..നിങ്ങളല്ലേ എന്നെ ആ യന്ത്രമുണ്ടാക്കാന്‍ പഠിപ്പിച്ചത്. എന്നെ ജീവിക്കാന്‍ സഹായിച്ച യന്ത്രം."

          പ്രായോഗികത കണ്ടെത്താനാവാതെ വേണുവിന്‍റെ മുറിയുടെ മൂലയില്‍ ഉപേക്ഷിച്ച യന്ത്രം തൊഴുത്തിന്റെ ഒരറ്റത്തിരുന്നു മൂളുന്നുണ്ടായിരുന്നു...ജീവിതം സാര്‍ത്ഥമായതുപോലെ.

Wednesday, September 2, 2015

The Tree Answers

Once a poet, Tom Hennen, asked,
"Tree, give up your secret.
How can you be so satisfied?
Why don’t you need to change location,
look for a better job, find prettier scenery,
or even want to get away from people?"


Now, the tree Answers.
It whispers to me, with its lulling voice.
Resting on the giant roots, feeling extremely secure,
Let me make it loud.
Let me be the voice of the tree.

Yeah, I am satisfied because,
I feed someone daily,
I make them breathe,
I am the base stone of life's existence.
Who else purifies your breathing air more than me?
Still you think, I can do a better job?

Yeah, I can't walk, run or jump like you.
A glance of frustration.
But I am more close to mother Earth, the all-enduring.
The selflessness I absorb through my roots
makes me not to forget the roots.
That is enough to overcome that greedy glance,
the glance of frustration.

I, myself is pretty, no?
Then why should I go in search of a prettier scenery?
Everytime when autumn takes away my leaves,
I know the time will come to me as spring
to return my leaves and some cute smelling flowers.
Everytime when summer takes away the blood from my veins,
I know some time soon, time will come to pamper me
with its snowy white blanket.
That's hope. My belief in mother Earth.

The last thing you said is right,
I often want to get away from the people.
Too often these days.
Even my mother, yours too, wants so sometimes.
She is afraid, You are being too selfish.
Manytimes you got the signs, right?

You are killing my fellows, putting more burden into me.
You are killing my hope that the seasons change in order.
You are killing yourself, Humanity, The life and The Mother.
Here I am, fighting untill my last breath, to give her the shadow.

Monday, June 29, 2015

സ്ക്വയർ

ഒന്നേ നാലേ ഒന്നേ നാലേ..
കാകളിയല്ലിത് കവിതയുമല്ലിത്
അപ്പുക്കുട്ട സ്ക്വയര്‍ പഠിപ്പേ

പതുമായി പതിനാറെത്തി
ഇരുപത്തഞ്ചിന്നൊറ്റച്ചാട്ടം
മുപ്പത്താറി ചെന്ന് തടഞ്ഞേ

നാപ്പത്തൊപതുമറുപത്യാലും
ഒന്നിച്ചെത്താ എപത്തൊന്നും
ഒന്നായെത്തി നൂറി നിറവി
നന്നായിതുതാ വഗമതെല്ലാം 

Monday, June 15, 2015

ഭ്രാന്തി

ചിരിയിഴകളിലെവിടെയോ സ്വയമറിയാതെ
കരച്ചിലിന്‍ വെള്ളി വീണവള്‍
കണ്ണീരിന്‍ വക്കുപൊട്ടി ഗദ്ഗദം മാറാതെ
വീണ്ടുമെന്തിനോ പൊട്ടിച്ചിരിച്ചവള്‍...
അവള്‍ ഭ്രാന്തിയാണ്

പരിഭ്രമം പായിച്ച ചിന്തകള്‍
അടുക്ക് തെറ്റിപ്പോയിതോര്‍മകള്‍
നാക്കിനെല്ലില്ലാത്ത വാക്കുകള്‍ 
വേച്ചുവേച്ചുള്ളീ നടത്തവും...
അവള്‍ ഭ്രാന്തിയാണ്

മഞ്ഞയും പച്ചയും വളകളണിഞ്ഞവള്‍
കാവിയുംവെള്ളയും വസ്ത്രമണിഞ്ഞവള്‍
കറുപ്പില്‍ കറുപ്പിന്നെഴുത്തായി ഭാവിയെ കാണ്മവള്‍
വര്‍ണങ്ങള്‍ തന്‍ അയിത്തമറിയാത്തവള്‍...
അവള്‍ ഭ്രാന്തിയാണ്

കല്ലേറുകള്‍ക്കിടയില്‍
വിഹ്വലതകള്‍ക്കിടയില്‍
എപ്പോഴോ വന്നുപോയോര്‍മയില്‍
നെഞ്ചുരുകി വിമ്മിക്കരയുമ്പോഴവള്‍ക്കറിയാം...
അവള്‍ ഭ്രാന്തിയാണ്

അവളുടെ ശരികളില്‍ കൂടെ നില്ക്കാ-
തവളുടെ തെറ്റിനെ കല്ലെറിഞ്ഞോര്‍
അവളുടെ ഭ്രാന്തിന് തറക്കല്ലിട്ടോര്‍-
ക്കവരുടെ തന്‍ കണ്ണില്‍ ഭ്രാന്തില്ലത്രേ...
ഭ്രാന്തില്ലാതുള്ളവര്‍ മാന്യരത്രേ

കപടസംരക്ഷണഭിത്തി കെട്ടി
ലോകത്തെയെല്ലാമകറ്റി നിര്‍ത്തി
വ്യര്‍ത്ഥവാഗ്ദാനങ്ങളേറെ നല്‍കി
കൂടെ നിന്നാര്‍ക്കുമേ ഭ്രാന്തില്ലത്രേ...
ഭ്രാന്തില്ലാതുള്ളവര്‍ മാന്യരത്രേ

അല്‍പനേരംമുന്‍പ്, അരനിമിഷം ചിരിച്ചതിന്‍ 
പൊരുള്‍ ഓര്‍മയില്ലാത്തതിനാല്‍
ഇപ്പോള്‍, അമ്പേ തകര്‍ന്ന്‍ കരയുന്നതിന്‍ 
പൊരുള്‍ പറയാനറിയാത്തതിനാല്‍...
അവള്‍ ഭ്രാന്തിയാണ്, മുഴുഭ്രാന്തി

Monday, March 23, 2015

സര്‍പ്രൈസ്

                 'മിലൂ, ഞാന്‍ ഊഹിച്ചത് ശരിയാണ്. ആ പെണ്‍കുട്ടി നീ പറഞ്ഞയാള്‍ തന്നെയാണ്. പത്രവാര്‍ത്ത‍ അറ്റാച്ച് ചെയ്യുന്നു'

                 കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ഈ വാക്കുകളിലേയ്ക്ക് തുറിച്ചുനോക്കിയിരിയ്ക്കാന്‍ തുടങ്ങിയിട്ട് കുറെനേരമായി. വിധി എന്നല്ല, സര്‍പ്രൈസ് എന്ന് ചിന്തിയ്ക്കണമെന്ന് മനസ് പറഞ്ഞു. അവള്‍ അതാകും ഇഷ്ടപ്പെടുക.
                 ഓണത്തുമ്പി- അതായിരുന്നു പരിചയപ്പെടുമ്പോള്‍ അവളുടെ പേര്. സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കിടയില്‍ കാണാറുള്ള, ശ്രദ്ധിയ്ക്കാറുള്ള ഒരു പ്രൊഫൈല്‍. ഒരിയ്ക്കല്‍ ഇങ്ങോട്ട് മെയില്‍ അയയ്ക്കുകയായിരുന്നു, "ചേച്ചീ,ചേച്ചിയുടെ എഴുത്തുകള്‍ ഇഷ്ടമാണെനിയ്ക്ക്. പത്രപ്രവര്‍ത്തകയാണോ?" പെണ്‍കുട്ടികള്‍ ആത്മാര്‍ത്ഥമായി അഭിനന്ദിയ്ക്കുന്നതില്‍ പിറകിലാണെന്ന് പറയാറുള്ള ഭര്‍ത്താവിന് അല്പം അഭിമാനത്തോടെ മെയില്‍ കാട്ടിക്കൊടുത്തു.

                അന്ന് തുടങ്ങിയ തൂലികാസൗഹൃദം രണ്ട് മാസം മുന്‍പ് വരെ തുടര്‍ന്നു. എന്നില്‍ ആകാംഷ നിറച്ചുകൊണ്ട് അവള്‍ അയച്ച അവസാന മെയില്‍ വരെ. ഒരുപാട് കാര്യങ്ങള്‍ പറയാറുണ്ടായിരുന്നു അവള്‍. വേലിയിലെ ശീമക്കൊന്ന മുതല്‍ 360 ഡിഗ്രി തിരിയുന്ന കഴുത്തു
 നല്‍കാത്ത ദൈവം വരെ അവളുടെ വിഷയങ്ങളായി. അപൂര്‍വമായി മാത്രം വീടിനെ കുറിച്ചും അവളെ കുറിച്ചും പറഞ്ഞു. ഒരു ചേച്ചിയുടെ വാത്സല്യം അവള്‍ പ്രതീക്ഷിയ്ക്കുന്നുണ്ടായിരുന്നു. അവളുടെ സംസാരം എന്നില്‍ നിന്നത് പിടിച്ചുവാങ്ങുകയും ചെയ്തു.
ഒരിയ്ക്കല്‍ അവള്‍ എഴുതി, 'ശീമകൊന്നപ്പൂക്കള്‍ക്കാണ് ഭംഗി കൂടുതല്‍. ആകര്‍ഷിയ്ക്കുന്ന സ്വര്‍ണനിറമല്ല. സ്നേഹത്തിന്റെ സ്നിഗ്ധമായ ഇളം പിങ്ക് നിറമാണവയ്ക്ക്.'

                  അവളുടെ അവസാനത്തെ മെയില്‍ രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു. 
'ചേച്ചീ ഒരു സര്‍പ്രൈസ് ഉണ്ട്. ഞാനത് ആദ്യം പറയാന്‍ പോകുന്നത് ചേച്ചിയോടാണ്.'
അഭിമാനം തോന്നി. ഒരിയ്ക്കലും കണ്ടിട്ടുപോലുമില്ലാത്ത പെണ്‍കുട്ടി അവളുടെ സന്തോഷം ആദ്യമായി പങ്കുവയ്ക്കാന്‍ എന്നെ തിരഞ്ഞെടുത്തിരിയ്ക്കുന്നു. പിന്നീടെന്നും അവളുടെ സര്‍പ്രൈസ് മെയിലിനായി കാത്തു. ഒരു മാസം കഴിഞ്ഞിട്ടും വിവരമൊന്നും കിട്ടാതായപ്പോള്‍ സൌഹൃദങ്ങള്‍ വഴി അന്വേഷിച്ചു. അങ്ങനെയൊരു അന്വേഷണത്തിന്റെ അവസാനം കിട്ടിയതാണീ മെയില്‍. അവള്‍, എന്റെ ഓണത്തുമ്പി, ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്രേ. അറ്റാച്ച് ചെയ്ത പത്രക്കുറിപ്പില്‍ ചിലപ്പോള്‍ അവളുടെ ഉറുമ്പരിയ്ക്കുന്ന ചിറകുകളുണ്ടാകും. എനിയ്ക്കത് കാണണ്ട. ആ മെയില്‍ എന്നേക്കുമായി ഡിലീറ്റ് ചെയ്തു. അവളുടെ നൂറുകണക്കിന് ജീവസുറ്റ മെയിലുകള്‍ ഉള്ള മെയില്‍ ബോക്സില്‍ ഈ മെയില്‍ വേണ്ട. 

                   ഒന്ന് ചോദിയ്ക്കട്ടെ, ഈ വാര്‍ത്തയെ സര്‍പ്രൈസ് എന്ന് വിളിച്ച ഞാനൊരു സാഡിസ്റ്റ് ആണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അപ്രതീക്ഷിതമായ സന്തോഷങ്ങള്‍ പോലെ അപ്രതീക്ഷിതമായ നഷ്ടങ്ങളെ നമ്മള്‍ സര്‍പ്രൈസ് എന്ന് വിളിയ്ക്കാതതെന്തെന്ന്‍ ആരോ ചോദിച്ചപ്പോള്‍ അവള്‍ എഴുതി,
                    'നഷ്ടങ്ങള്‍ക്ക് നമ്മള്‍ ആദ്യം തന്നെ വിധിയെന്ന മുദ്രവയ്ക്കും. അവയെ സര്‍പ്രൈസ് എന്ന് വിളിയ്ക്കാന്‍ ആരും ക്ഷമ കാണിയ്ക്കുന്നില്ല.'
                   അവളുടെ പ്രിയപ്പെട്ട ചേച്ചിയ്ക്ക് ക്ഷമയുണ്ടോ എന്ന് അവള്‍ എവിടെയോ ഇരുന്ന് ശ്രദ്ധിയ്ക്കുന്നുണ്ടാകില്ലേ.

Thursday, February 5, 2015

I need to pray...But...

Where should I pray when the temples are becoming business centers?
Whom should I worship when the idols are placed in every corner?
To whom should I ask when messengers of god carry money pots with them?
How could I concentrate when prayer songs get rock touch? 
And at the last, what should I pray when the wishes exceed the sky?

Tuesday, December 23, 2014

ഒട്ടത്തി

   സ്വപ്‌നങ്ങള്‍ക്കെല്ലാം അര്‍ത്ഥമുണ്ടത്രേ!!! എന്നാല്‍ എന്താവണം ഞാന്‍ അല്പം മുന്‍പ് കണ്ടത്???

  ഉറങ്ങണമെന്നുകരുതി കിടന്നതല്ല. കവിതകള്‍ കേട്ട് എപ്പോഴോ ഉറങ്ങിപ്പോയതാണ്. ഇന്നെങ്കിലും വായിക്കണമെന്ന് കരുതിയ പുസ്തകം കണ്ണുകളടച്ച് അരികെ തന്നെയുണ്ട്.

         മനസ്സില്‍ രണ്ട് ചിത്രങ്ങളാണ്. അതിനെ പിന്തുടര്‍ന്ന് കുറേ ദൃശ്യങ്ങളും.

ഒന്ന്

              ഒരു നാടോടി സ്ത്രീ. രണ്ട് ചുമലിലും ചുറ്റുമായി എത്രയോ കുഞ്ഞുങ്ങള്‍. കണ്ണുകളില്‍ മാറി മാറി പ്രതിഫലിക്കുന്ന ദയനീയതയും ക്രൌര്യവും.
                                
       സ്വപ്നത്തിന്റെ തുടക്കം എനിക്കോര്‍മയില്ല. പക്ഷേ കണ്ണടച്ചാല്‍ ലൂപ്പിലിട്ടത് പോലെ പ്ലേ ആകുന്ന ദൃശ്യത്തില്‍ ഞാന്‍ അവരെ വഴക്ക് പറയുകയാണ്. കഠിനമായി. എനിക്കെങ്ങനെയാണ് ഇത്രത്തോളം ദേഷ്യപ്പെടാനാകുക!!! ഓര്‍മ വരുന്നു...എന്റെ ഏതോ സഞ്ചിയും സാധനങ്ങളും തറയില്‍ വച്ച് നിമിഷങ്ങള്‍ക്കകം നഷ്ടമായി. അടുത്തുനിന്ന ആരോ ഇവരെ ചൂണ്ടിക്കാണിച്ചു തന്നതാണ്. അതിന്റെ സത്യാവസ്ഥ ഞാന്‍ പരിശോധിച്ചോ എന്നോര്‍മയില്ല. അവര്‍ ആദ്യമായല്ല ഇങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ ഇടയ്ക്കിടെ ഓര്‍മിപ്പിയ്ക്കുന്നുണ്ട്.

            ആ രൂപം എങ്ങനെയാണ് വിശദീകരിയ്ക്കുക. എഴുത്തുകാരിയല്ലാത്ത എന്റെ വാങ്മയചിത്രത്തിന് പരിമിധികളുണ്ട്. നിസംഗതയില്‍ നിന്ന് ക്രൌര്യതയിലേയ്ക്കും അവിടെ നിന്ന് നിസഹായതയിലേയ്ക്കും യാത്ര ചെയ്ത കണ്ണുകള്‍ ഒഴികെ മറ്റൊന്നും ഭയമുളവാക്കുന്നതായിരുന്നില്ല. മുന്താണി മുന്നിലേയ്ക്കിട്ട് അരയ്‌ക്കൊപ്പം വളച്ചുകെട്ടിയ ആ സാരി ആഴ്ചകളോ ഒരു പക്ഷേ ഒരു മാസമോ മുന്‍പ് എടുത്തണിയുമ്പോള്‍ പിങ്ക് നിറമായിരുന്നിരിയ്ക്കണം. എന്‍റെ ശ്രദ്ധ പിടിച്ചുപറ്റാനും മാത്രം ആഭരണങ്ങളോ ചരടുകളോ ഇല്ല. നാടോടി എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മയില്‍ വരുന്ന എണ്ണക്കറുപ്പുള്ള മുഖവും മെലിഞ്ഞ ശരീരപ്രകൃതവും തന്നെ.

            തീര്‍ച്ചയായും ഞാന്‍ വഴക്ക് പറയുമ്പോള്‍ അവരോടൊപ്പം കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇത്ര നേരം അവരോട് വഴക്കിടുമായിരുന്നില്ല. സ്വപ്നത്തിലെങ്കിലും ആ കാര്യത്തിലെനിയ്ക്ക് ഉറപ്പുണ്ട്. പിന്നെ എവിടെ നിന്നാണ് എന്നെയും കടന്നുപോയ അവരോടൊപ്പം ഇത്രയും കുട്ടികള്‍ വന്നത്!!! സ്വപ്നത്തിലും എനിയ്ക്ക് ഈ അത്ഭുതം ഉണ്ടായിരുന്നു. അതാണ് അവര്‍ കണ്ണില്‍ നിന്ന്  മറയുവോളം ഞാന്‍ നോക്കി നിന്നത്.

രണ്ട്

            ഓരോ തവണ നേരെ വയ്ക്കാന്‍ ശ്രമിയ്ക്കുമ്പോഴും ചരിയാനൊരുങ്ങുന്ന വാല്‍ക്കിണ്ടി. തുളുമ്പി വീഴുന്ന ജലം. 

       സ്വപ്നങ്ങള്‍ക്ക് എത്രയാണ് ഇടവേള? അധികമൊന്നുമുണ്ടാകില്ല. അല്ലെങ്കില്‍ ഇത്ര ചെറിയ ഉറക്കത്തില്‍ ഞാനെങ്ങനെ രണ്ടാമതൊരു സ്വപ്നം കാണും.

       ഇത്തവണ  ലൊക്കേഷന്‍ ഏതോ യാഗശാല പോലെ തോന്നിച്ചു. സ്വാമിമാര്‍ എന്നതിലുപരി ഗുരുക്കന്മാര്‍ എന്ന് വിളിക്കാന്‍ തോന്നുന്ന കുറേ ശാന്തഗംഭീരമുഖങ്ങള്‍. ഈ സ്വപ്നത്തില്‍ എനിയ്ക്ക് മുഖമില്ല. ചിന്തകളും പ്രവര്‍ത്തികളും മാത്രം. ഞാന്‍ ഈ കൂട്ടത്തില്‍ ഏതോ ഗുരുജിയാവണം. പ്രധാനാചാര്യന്‍ ചൊല്ലുന്ന മന്ത്രങ്ങള്‍ക്കൊപ്പം വാല്‍ക്കിണ്ടിയില്‍ ജലം നിറച്ചുവയ്ക്കുകയും കണ്ണുകളടച്ച് പ്രാര്‍ത്ഥിച്ച ശേഷം വാല്‍ക്കിണ്ടിയെടുത്ത് വായുവില്‍ വിവിധ തലങ്ങളില്‍ വച്ച ശേഷം ശിരസിലേയ്ക്ക് കമിഴ്ത്തുകയുമാണ് ഓരോരുത്തരും. പക്ഷേ ഞാന്‍ അറിയാതെ ഓരോ തവണ വെള്ളം നിറച്ച് വയ്ക്കുന്നതും നിരപ്പല്ലാത്ത പ്രതലത്തിലേയ്ക്കാണ്. വാല്‍ക്കിണ്ടി ചരിയാതെ ഞാനത് മാറ്റി വയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്. പക്ഷേ ഓരോ തവണയും തറയില്‍ ഓരോ തടസങ്ങള്‍ വന്ന് വെള്ളം ചിതറിയ്ക്കുന്നു. അവസാനം ഏതോ വലിയ തടസത്തില്‍ വെള്ളം ചിതറിത്തെറിച്ചപ്പോഴാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്.

       അല്ല, വെള്ളത്തുള്ളികള്‍ കണ്ണിലേയ്ക്ക് വീണല്ല ഞാന്‍ ഉണര്‍ന്നത്. എനിയ്ക്ക് ഉറപ്പിച്ചുപറയാനാകും.  കാരണം ഉണരുമ്പോള്‍ കണ്ണുകള്‍ക്ക്  വല്ലാത്ത ചൂടും തലയ്ക്ക് പെരുപ്പും ഉണ്ടായിരുന്നു. ആ നാടോടിസ്ത്രീയുടെ കണ്ണുകള്‍ ഈ സ്വപ്നത്തിലും പിന്തുടര്‍ന്നതാകുമോ? 
       കണ്ണുകളടച്ച് വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചു. പക്ഷേ അകക്കണ്ണ് അപ്പോഴും സ്വപ്നത്തെ ഡീകോഡ് ചെയ്യാന്‍ ശ്രമിയ്ക്കുകയായിരുന്നു. രണ്ട്  ദൃശ്യങ്ങളും വെവ്വേറെയും ഒന്നായും അര്‍ത്ഥങ്ങള്‍ തേടി. അവ എന്‍റെ ഉറക്കം കളയുമെന്നോര്‍ത്തപ്പോള്‍ അമ്മയെ വിളിയ്ക്കാന്‍ തോന്നി. ഹ ഹ..ഉറങ്ങിക്കിടക്കുന്ന അമ്മയെ വിളിച്ചുണര്‍ത്തി എന്താണ് പറയുക? സ്വപ്നത്തില്‍ ഒട്ടത്തിയെ കണ്ടു പേടിച്ചെന്നോ? ഒട്ടത്തി എന്നത് കുട്ടിക്കാലത്ത് നാടോടി സ്ത്രീകളെ വിളിയ്ക്കുമായിരുന്ന പേരാണ്. എങ്ങനെയാകും ആ പേര് വന്നിരിയ്ക്കുക? എന്തായാലും ഒട്ടത്തി,പോക്കാച്ചി,പാക്കാന്ത ഒക്കെ അന്നത്തെ എന്തിനെന്നറിയാത്ത പേടിസ്വപ്നങ്ങളായിരുന്നു. അതിലെ ഒട്ടത്തിയെയാണ് ഞാന്‍ ഇപ്പോള്‍ വഴക്കുപറഞ്ഞു ഓടിച്ചിരിയ്ക്കുന്നത്. വഴക്ക് പറഞ്ഞതും ഞാന്‍. പേടിച്ചതും ഞാന്‍. വിരോധാഭാസം!!!

      ഞാന്‍ നിര്‍ത്തുകയാണ്. ഇനി ഈ ദൃശ്യങ്ങള്‍ എന്നെ അലട്ടുകയില്ല എന്ന പ്രതീക്ഷയോടെ. ഈ ഡയറിയും പേനയും ഞാനിതാ ഇവിടെ തുറന്നു വയ്ക്കുന്നു. സെക്കന്റുകള്‍ മാത്രം ഉണ്ടായിരുന്നിരിയ്ക്കുമായിരുന്ന ദൃശ്യങ്ങളില്‍ നിന്ന് ഈ സ്വപ്‌നങ്ങള്‍ മെനഞ്ഞ ഉപബോധമനസിനും അവയെ ഡയറിയിലേയ്ക്ക് പകര്‍ത്താന്‍ കഥ പറഞ്ഞുതന്ന ബോധമനസിനും ശേഷം സ്വപ്നങ്ങളുടെ അര്‍ത്ഥങ്ങള്‍ ചേര്‍ത്ത്  ആരെങ്കിലും ഈ കഥ പൂര്‍ത്തിയാക്കും എന്ന ആഗ്രഹത്തോടെ....

Tuesday, September 10, 2013

ഒറ്റത്തുട്ട്


പേര് കേട്ട് ഞെട്ടണ്ട, ഒരു നാണയത്തിന്റെ രണ്ട് വശങ്ങളെ പറ്റിയോ ജീവിതത്തെ പറ്റിയോ ഉള്ള ഫിലോസഫി അല്ല ഞാന്‍ പറയാന്‍ പോകുന്നത്. നമ്മുടെ ഒറ്റരൂപാ നാണയത്തെക്കുറിച്ചാണ്. നമ്മുടെ ഇന്ത്യാമഹാരാജ്യം കടുത്ത നാണയപ്പെരുപ്പത്തില്‍ ഉഴറുമ്പോഴും എണ്ണത്തില്‍ ചുരുക്കം അനുഭവപ്പെടുന്ന (അല്ലെങ്കില്‍ എനിയ്ക്ക് മാത്രം അനുഭവപ്പെട്ട) ഒരുരൂപാ നാണയത്തെപ്പറ്റി. ബസില്‍ ആറുരൂപ ടിക്കറ്റ് എടുക്കാനായി പത്തുരൂപ കൊടുത്തു എന്നും ഒരുരൂപയുണ്ടോ എന്ന ചോദ്യത്തിന് നിസഹായതയോടെ ഇല്ല എന്ന് മറുപടി പറഞ്ഞു എന്നും ഉള്ള രണ്ടേരണ്ട് കാര്യങ്ങള്‍ക്ക് എന്നെ അവജ്ഞയോടെ നോക്കിയ കണ്ടക്ടര്‍ക്ക് ഞാന്‍ ഈ കത്തിക്കുറിപ്പ് സമര്‍പ്പിയ്ക്കുന്നു.
ഇന്നലെയാണ് സംഭവം. ചില്ലറ ഇല്ലാതാകുന്നതും ബാലന്‍സ് കിട്ടാതാകുന്നതും പുതിയ അനുഭവം ഒന്നും അല്ല. എന്നാലും ക്രിമിനല്‍ കുറ്റവാളികള്‍ക്കെന്ന പോലെ കിട്ടിയ നോട്ടം എന്നെ നിര്‍ത്തിച്ചിന്തിപ്പിച്ചു (സീറ്റ്‌ കിട്ടിയിരുന്നില്ല). എന്റെ കയ്യില്‍ ഉണ്ടായിരുന്ന ചില്ലറകള്‍ എവിടെ? തല്‍സ്ഥാനത്ത് ഒരു പുത്തന്‍ പത്ത് രൂപാ നോട്ട് എവിടുന്നു വന്നു? എന്തെങ്കിലും വാങ്ങിയപ്പോള്‍ ചില്ലറ കൊടുത്തുകാണും എന്ന് നിഗമിച്ച് ഞാനെന്റെ ചിന്തകളെ തിരിച്ചെടുത്തു. മറ്റുള്ളവരെക്കുറിച്ച് നല്ലത് ചിന്തിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ‘പാവം കണ്ടക്ടര്‍, ചില്ലറ ഇല്ലാഞ്ഞിട്ടല്ലേ’ എന്ന് മനസിനെ പറഞ്ഞു ആശ്വസിപ്പിച്ചു. മനസ് മറുത്തെന്തെങ്കിലും പറയുന്നതിന് മുന്നേ ചിന്തകളുടെ ടോപ്പിക്ക് മാറ്റി. ഇറങ്ങാന്‍ നേരം ബാലന്‍സ് നാലുരൂപയും പിടിച്ചുപറിച്ചു. അര്‍ഹതപ്പെട്ടതാണെങ്കിലും തരുന്ന ആളിന്റെ ഇഷ്ടത്തോടെയല്ലാതെ വാങ്ങുന്നത് പിടിച്ചുപറി അല്ലാതെന്താണ്.
വീട്ടിലെത്തി, ഒരു സോഫ്റ്റ്‌വെയര്‍ ഡവലപ്പറുടെ ജാഗരൂഗതയോടെ സ്പൈഡര്‍ സോളിറ്റയര്‍ കളിക്കുന്നതിനിടയിലാണ് അമ്മ വന്നു ബാഗ്‌ അരിച്ചുപെറുക്കാന്‍ തുടങ്ങിയത്. വല്ലയിടത്തും കിടക്കുന്ന J യെ Q ന്റെ താഴെ കൊണ്ടുവരാനുള്ള ബുദ്ധിപരമായ നീക്കങ്ങള്‍ക്കിടയില്‍ ഞാനത് മൈന്‍ഡ് ചെയ്യാന്‍ പോയില്ല.
“ഇതില്‍ ഒറ്റത്തുട്ടൊന്നും ഇല്ലേ?”, നോക്കുമ്പോ ബാഗ്‌ എന്റെ നേര്‍ക്ക്‌ നീട്ടി നില്പാണ്. ‘ദി കിഡ്’ സിനിമയില്‍ കീശയില്‍ കാശൊന്നും ഇല്ലെന്നറിഞ്ഞിട്ടും കള്ളനെ ഒന്നു കൂടി പോക്കറ്റ്‌ തപ്പാന്‍ അനുവദിക്കുന്ന ചാര്‍ളി ചാപ്ലിനെയാണ് ഓര്‍മ വന്നത്. ചിലപ്പോ ഞാന്‍ തപ്പിയാല്‍ തുട്ട് കിട്ടിയാലോ എന്ന പ്രതീക്ഷ ആ മുഖത്ത് കണ്ടു.
അപ്പൊ ഇതാണ് എന്റെ നാണയങ്ങള്‍ പോയ വഴി!!!
“ഇന്നലെ എടുത്ത തുട്ടുകള്‍ എവിടെ?”
“ഞാന്‍ രാവിലെ അമ്പലത്തില്‍ പോയത് നീ കണ്ടതല്ലേ?”, മറുചോദ്യം.
ശരിയാണ്. അമ്മയ്ക്ക് അമ്പലത്തില്‍ പോകുമ്പോള്‍ ഇടാന്‍ ചില്ലറ ശേഖരിക്കുന്ന ശീലമുണ്ട്. പ്രത്യേകിച്ച് ഒറ്റരൂപ തുട്ടുകള്‍. ഞാനാണത് മറന്നത്. ഈ അമ്മമാര്‍ എല്ലാം ചേര്‍ന്ന് ചില്ലറകള്‍ എല്ലാം അമ്പലങ്ങളിലെയും പള്ളികളിലെയും ഭണ്ടാരങ്ങളില്‍ നിക്ഷേപിച്ചിരിക്കുകയാണ്. പിന്നെങ്ങനെ നാട്ടില്‍ ചില്ലറയുടെ വിനിമയം നടക്കും? ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ഉണരുകയും കാര്യങ്ങള്‍ അപഗ്രഥിച്ച് അഭിപ്രായം രൂപീകരിച്ച ശേഷം വീണ്ടും ഉറങ്ങുകയും ചെയ്യാറുള്ള എന്നിലെ സാമൂഹികപ്രവര്‍ത്തക ഇത്തവണയും ഞെട്ടിയുണര്‍ന്ന്‍ അമ്മയോട് ചോദിച്ചു,
“അമ്മാ, ഇങ്ങനെ എല്ലാ വിഗ്രഹത്തിന്റെ മുന്നിലും ചില്ലറയിടാതെ പ്രധാന നടയില്‍ ഒരു നോട്ട് ഇട്ടൂടെ? കൃഷ്ണനും മുരുകനും ഒക്കെ വീതിച്ചെടുക്കില്ലേ?” (മുതിര്‍ന്നവരായ ശിവനെയും ദേവിയെയും ഒന്നും പരാമര്‍ശിക്കാത്തത് പേടിച്ചിട്ടു തന്നെയാണ്. അവര്‍ക്ക് ഈ ന്യൂ ജനറേഷന്‍ ചോദ്യങ്ങള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലോ). ചോദിക്കുന്നതിനൊപ്പം തന്നെ മുരുകനോട് മനസ്സില്‍ മാപ്പ് പറഞ്ഞ്, എന്റെ ഉദ്ദേശശുദ്ധി വ്യക്തമാക്കി. രണ്ടുപിടി അവലിന് വേണ്ടി സ്വത്തെല്ലാം കൂട്ടുകാരന് എഴുതിക്കൊടുത്ത കൃഷ്ണന്‍ ഇതൊന്നും കാര്യമായി എടുക്കില്ലാന്നുറപ്പാണ്. ദൈവങ്ങള്‍ക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്റെ ചോദ്യം അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ലാന്നു മുഖം കണ്ടാല്‍ അറിയാം.
“നീ എന്തൊക്കെ പറഞ്ഞാലും എല്ലായിടത്തും ചില്ലറയിട്ടെങ്കിലേ എനിയ്ക്ക് തൃപ്തിയും സന്തോഷവും വരൂ.” പിന്നെ ഞാന്‍ ഒന്നും പറഞ്ഞില്ല. സ്വന്തം അമ്മയുടെ സന്തോഷവും സമാധാനവും തല്ലിക്കെടുത്തി എത്ര വലിയ ആദര്‍ശവും സ്ഥാപിച്ചെടുത്തിട്ട് എന്തു നേടാനാണ്. അങ്ങനെ ഞാന്‍ വീണ്ടും ഒറ്റത്തുട്ടു ശേഖരിച്ചു തുടങ്ങി – അമ്മയ്ക്ക് കൊടുക്കാനും കണ്ടക്ടര്‍ക്ക് കൊടുക്കാനും.

Wednesday, August 22, 2012

Simplest Thoughts


Life is yours
Live it as you wish
Tongue is yours
Talk as you wish
Foot is yours
Tread on where you wish
Heart is yours
Do what it tells
Future is yours
Let it  be as it comes
But don’t let your life defeat another life,
Don’t let your tongue ever break a heart,
Don’t let your foot to tread on your dears’ dreams,
Don’t let your heart to brush off the brain,
Don’t let your future be full of regressions.
Don't let the present to slap on your face in the future.